Skip to main content

അലിഗഡ് മുസ്ലീം സര്‍വകലാശാലയുടെ ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്ക് നിയന്ത്രണം.

അലിഗഡ് മുസ്ലീം സര്‍വകലാശാലയുടെ ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്ക് നിയന്ത്രണം. വുമണ്‍സ് കോളേജിലെ പെണ്‍കുട്ടികള്‍ സര്‍വകലാശാലയിലെ മൗലാന ആസാദ് ലൈബ്രറിയില്‍ പ്രവേശനം ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ വൈസ് ചാന്‍സിലര്‍ ലഫ്റ്റനന്റ് ജനറല്‍ സമീര്‍ ഉദ്ദിന്‍ നിരസിച്ചു. ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ ഇപ്പോള്‍ ഉള്ളതിന്റെ നാലിരട്ടി ആണ്‍കുട്ടികള്‍ ലൈബ്രറിയില്‍ തടിച്ച് കൂടുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിസി പെണ്‍കുട്ടികള്‍ക്ക് ലൈബ്രറിയില്‍ പ്രവേശനം നിഷേധിച്ചിരിക്കുന്നത്.

പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന കാര്യത്തില്‍ വിസിയുടേതിന് സമാനമായ നിലപാടാണ് വുമണ്‍സ് കോളജ് പ്രിന്‍സിപ്പാള്‍ നൈമ ഗുല്‍റസും സ്വീകരിച്ചത്. കോളജിലെ സ്റ്റുഡന്റ്‌സ് യൂണിയന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അവര്‍ നടത്തിയ പ്രസംഗത്തില്‍ 'ലൈബ്രറി ആണ്‍കുട്ടികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അവിടേയ്ക്ക് പെണ്‍കുട്ടികള്‍ കൂടി എത്തിയാല്‍ അച്ചടക്ക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന'് പറഞ്ഞു.

വുമണ്‍സ് കോളജില്‍ നിന്ന് മൂന്ന് കിലോ മീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന മൗലാന ആസാദ് ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോളജ് യൂണിയനുകള്‍ ആവശ്യപ്പെട്ട് വരുന്ന കാര്യമാണ്. ലൈബ്രറിയില്‍ പെണ്‍കുട്ടികളെ കൂടി ഉള്‍ക്കൊള്ളിക്കാന്‍ ഇടകുറവാണെങ്കില്‍ അവിടെ ഇരിക്കണ്ട, പുസ്തകം എടുത്ത് പുറത്ത് കൊണ്ടുപോകാനുള്ള അനുവാദമെങ്കിലും തരണമെന്നാണ് പെണ്‍കുട്ടികളുടെ ആവശ്യം.

1300 വിദ്യാര്‍ത്ഥികള്‍ക്ക് ഒരേസമയം ഇരുന്ന് പുസ്തകം വായിക്കാന്‍ സാധിക്കുന്ന തരത്തില്‍ തയാറാക്കിയിരിക്കുന്ന റീഡിംഗ് റൂമില്‍ പെണ്‍കുട്ടികള്‍ക്കായി മാറ്റി വെച്ചിരിക്കുന്നത് വെറും 12 സീറ്റുകള്‍ മാത്രമാണ്. റീഡിംഗ് റൂമില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം ഇരിപ്പിടങ്ങള്‍ ഒരുക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്.

Comments